ഖുറാന്‍ ലേണിംങ്ങ് ക്ലാസ്(QLS)
പാഠ ഭാഗം : മുഅമിനൂന്‍ : 68– 70
ഈ വാക്കിനെ (ഖുർആനിനെ) പ്പറ്റി അവർ ആലോചിച്ചു നോക്കിയിട്ടില്ലേ?. അതല്ല, അവരുടെ പൂർവ്വ പിതാക്കൾക്കു വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്കു വന്നു കിട്ടിയിരിക്കുന്നത്?
يتدبر വിലെ ت യെ ദാലില്‍ ലയിപ്പിച്താണുيدبر ആയത്. (ഭാവി/വര്‍ത്തമാന കാല ക്രിയ) ചിന്തിക്കുക, ആലോചിക്കുക എന്ന് അർത്ഥം.
القول (വാക്ക്) കൊണ്ട് ഉദ്ദ്യേശിക്കുന്നത് ഖുർആനെയാണ്‍ . أم جاءهم അഥവാ താങ്കൾക്ക് വന്നിരിക്കുന്നുവോ ما لم يأت വന്നിട്ടില്ലാത്തത് آباءهم അവരുടെ പിതാക്കള്‍ക്ക് الأولين പൂർവ്വീകരായ
അതല്ല. അവരുടെ ദൂതനെ അവർക്കു പരിചയമില്ലാഞ്ഞിട്ടാണോ അവർ അദ്ദേഹത്തെ നിഷേധിക്കുന്നത്?
أم لم يعرفوا അതല്ല, അവർ അറിഞ്ഞിട്ടില്ലയോ رسولهم അവരുടെ ദൂതനെ فهم എന്നാൽ അവരാകട്ടെ له അദ്ദേഹത്തെ (റസൂലിനെ) منكرون നിഷേധിക്കുന്നവരാണ്‍.
أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَرِهُونَ (70)
അതല്ല. അദ്ദേഹത്തിനു ഭ്രാന്തുണ്ടെന്നാണോ അവർ പറയുന്നത്? അല്ല. അദ്ദേഹം അവരുടെയടുക്കൽ സത്യവും കൊണ്ട് വന്നിരിക്കുകയാണ്‍. എന്നാൽ അവരിൽ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.
أم يقولون അല്ലെങ്കിൽ അവര് പറയുന്നുവോ به അദ്ദേഹത്തെ ക്കുറിച്ച് جنة ഭ്രാന്ത (നാണെന്ന്) جنون) ന്റെ ബഹുവചന രൂപമാണു جنة . ബുദ്ധിഭ്രമം) بل എന്നാല്‍ جاءهم അദ്ദേഹം അവർക്കു വന്നിരിക്കുന്നു بالحق യഥാർത്ഥ്യവും കൊണ്ട് وأكثرهم അവരില്‍ അധികമാളുകാളും للحق യാഥാർത്ഥ്യത്തോട് كارهون വെറുപ്പു പുലർത്തുന്നവരാണ്‍.
-------------------------------------------------------------------------------------------------------
അവിശ്വാസികളുടെ പുറം തിരിഞ്ഞു നിൽകലിനു കാരണമായി ഖുർആന്‍ പറയുന്നത് അവർക്കു വസ്തുതകൾ അറിയാത്തത് കൊണ്ടല്ല. മറിച്ചു ബോധപൂർവ്വം സത്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്‍. അഹങ്കാരവും അസൂയയുമാണതിനു കാരണം.
അവിശ്വാസികളുടെ നിലപാടുകൾ തീർത്തും അവസരവാദപരവും സത്യത്തിന്റെ നേരെ മുഖം തിരിഞ്ഞു നിൽക്കലുമാണെന്നതിനു രണ്ടു വസ്തുതകളാണ്‍ അല്ലാഹു മുന്നോട്ട് വെക്കുന്നത്.
- അവർ ഖുർആനെക്കുറിച്ചു ചിന്തിച്ചു നോക്കാത്തത്.
- നബി(സ) യെക്കുറിച്ച് ശരിക്കറിയാമായിരുന്നിട്ടും മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടു അദ്ദേഹത്തെ തിരസ്കരിക്കുന്നത്. അജ്ഞത നടിക്കുകയും പ്രവാചകനിൽ ഭുദ്ധിഭ്രമം ആരോപിക്കുകയും ചെയ്യുന്നത്.
വിശുദ്ധ ഖുർആനിന്റെ ആധികാരികത മുഹമ്മദ് (സ)യുടെ വ്യക്തിത്വവുമായി വളരെയധികം ബന്ധപ്പെട്ട് നില്‍കുന്നു. റസൂലിനെ അവർക്കു വളരെ നന്നായി അറിയാം. അവര്‍ക്കിടയിലാണദ്ദേഹം ജിവിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തതയും സത്യസന്ധതയും അവർക്കു സുപരിചിതവും സർവ്വ സമ്മതവുമാണു. അദ്ദേഹം സ്വാർത്ഥനോ കളവു പറയുന്നവനോ ആണെന്ന് അവർ ഒരിക്കൽ പോലും അഭിപ്രായപെട്ടിട്ടില്ല. അവർക്കിടയിൽ “അൽ അമീനായി “ മുഹമ്മദ് നബി(സ) മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വന്തം താല്‍പ്പര്യാർത്ഥം പോലും കളവു പറയാത്ത മുഹമ്മദ് പിന്നെ എന്തിന്‍ അല്ലാഹുവിന്റെ പേരില്‍ കളവു പറയണം എന്നത് ചിന്തക്ക് വിഷയമാക്കേണ്ടതാണ്. കളങ്കിതനും സ്വാർത്ഥിയുമായിരുന്നുവെങ്കിൽ അദ്ദേഹത്തിനു ഖുർആനിന്റെ കർതൃത്ത്വം സ്വയം ഏറ്റെടുക്കാമായിരുന്നു. പക്ഷെ, അദ്ദേഹം ഖുറ്‌ആനിലെ ഒരു അക്ഷരം പൊലും തന്റേതല്ലെന്നും അല്ലാഹുവിന്റെ മാത്രം ഗ്രന്ഥമാണെന്നുമാണ്‍ പറഞ്ഞത്.
ഭൗധിക താല്പര്യങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെങ്കിൽ, രാജാധികാരം, സമ്പത്ത്, കാമിനിമാര് തുടങ്ങി നിരവധി മോഹന വാഗ്ദാനങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ വന്നപ്പോൾ അദ്ദേഹത്തിന്‍ സ്വീകരിക്കാമായിരുന്നു. മറിച്ച് അദ്ദേഹം അവയെയൊക്കെ തിരസ്‌കരിക്കുകയാണുണ്ടായത്.
മുഹമ്മദ്(സ) നിരക്ഷനാണെന്നവർക്കറിയാം. ഒരു ഗ്രന്ഥത്തിന്റെ ആവിഷ്ക്കാരം നിർവ്വഹിക്കാനുള്ള അക്ഷരജ്ഞാനമോ, ലോക പരിചയമോ, വിജ്ഞാനമോ അദ്ദേഹത്തിനില്ലെന്നും അവര്‍ക്കറിയാം. പിന്നെ അദ്ദെഹമെങ്ങിനെ തങ്ങളിലേ മഹാപ്രതിഭകളെപ്പോലും നിശ്‌പ്രഭമാക്കുകയും അംബരപ്പിക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തിന്റെ രചന നിർവഹിക്കും. അവർക്കു ചിന്തിക്കാവുന്നതാണല്ലോ?
ഖുർആനിലാകട്ടെ വൈരുദ്ധ്യങ്ങളൊന്നും ഇത് വരെയായി ആർക്കും സ്ഥാപിക്കാന്‍ സാധിച്ചിട്ടുമില്ല.
(4:82) أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَفًۭا كَثِيرًۭا
അവർ ഖുർആനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങളും ഭിന്നതകളും കണ്ടെത്തുമായിരുന്നു. (4:82)
മുഹമ്മദ്(സ)ന്ന് ബുദ്ധിഭ്രമം സംഭവിച്ചിരിക്കൂന്നു എന്നാണവരുടെ മറ്റൊരു ജല്പനം. ഭ്രാന്തനെങ്ങിനെ വസ്തുനിഷ്ടമായി, കാര്യങ്ങളെ കോർത്തിണക്കി, മനുഷ്യന്റെ ഉള്ളിനെ തൊട്ടുണർത്തുകയും കേള്‍വിയെ ജയിച്ചടക്കുകയും ബുദ്ധിയെ പിടിച്ചു നിർത്തുകയും ചെയ്യുന്ന ഒരു ഗ്രന്ഥത്തിന്റെ രചന നടത്തും? ഭ്രാന്തന്റെ പ്രസ്ഥാവനകള്‍ പരസ്പര വൈരുദ്ധ്യങ്ങളും അവാസ്തവങ്ങളും നിറഞ്ഞവയായിരിക്കുമല്ലോ. എന്നാല്‍ ഖുർആനിലാകട്ടെ വൈരുദ്ധ്യങ്ങളില്ല. അതിന്റെ ഉള്ളടക്കങ്ങളും പ്രസ്താവനകളുമൊക്കെ, മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെ അഗാധ ജ്ഞാനമുള്ള, ആസൂത്രകന്റെ, നിയന്താവിന്റെ, പ്രസ്താവനകളായേ കാണാനാവൂ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
أولم يتفكروا ما بصاحبهم من جنة إن هو إلا نذير مبين (7:184)
അവർ ചിന്തിക്കുന്നില്ലേ? അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ്‍. (7:184)
ഇനി അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയമാകട്ടെ, അത് നിങ്ങള്‍ക്കു പുതിയതൊന്നുമല്ല. പൂർവ്വപിതാക്കൾ ഇബ്രാഹീമിന്റെയും ഇസ്മായീലിന്റെയും പരമ്പര്യമാണല്ലോ നിങ്ങൾ അവകാശപ്പെടുന്നത്. അതേ മുഹമ്മദ് നബിയും പുതുതായൊരു മതവും കൊണ്ടുവന്നിട്ടില്ല.
(46:9) قُلْ مَا كُنتُ بِدْعًۭا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ
നബിയേ പറയുക. ഞാൻ ദൈവദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യാപ്പെടും എന്നനിക്കറിയുകയില്ല. …….. (അഹ്ഖാഫ്: 9)
പക്ഷെ, അഹങ്കാരവും, ദുരഭിമാനവും വിശുദ്ധ ഖുർആനെയും മുഹമ്മദ് നബിയെയും അംഗീകരിക്കുന്നതിൽ നിന്നും മനുഷ്യരെ തടയുന്നു. ചിന്താശൂന്യതയാണതിനു കാരണം. എക്കാലത്തെയും അവിശ്വാസികളും ഖുർആനിന്റെ വിമർശകരും ആലോചനക്കു വിഷയമാക്കേണ്ട വസ്തുതകളാണു ഖുർആന്‍ മനുഷ്യന്റെ ചിന്തക്ക് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്. നിരക്ഷരനായ ഒരു പ്രവാചകന്‍, മനുഷ്യന്‍ ശാസ്ത്രമോ, ഭൗധിക വിജ്ഞാനങ്ങളൊ സ്വായത്തമല്ലാതിരുന്ന ഒരു കാലത്ത്, മനുഷ്യ സമൂഹത്തിന്‍ മുമ്പിൽ സമർപ്പിച്ചൊരു ഗ്രന്ഥം, അറിവും സാങ്കേതികതയും എത്രയോ ഉയരത്തിലെത്തിയിട്ടും അജയ്യമായി നിലകൊള്ളുന്നുവെന്നത് മനുഷ്യനെ ചിന്തിപ്പിക്കേണ്ടതല്ലെയോ? പക്ഷെ, സത്യം ജീവസ്സുറ്റതായി പ്രോജ്വലിച്ചു നില്‍കാത്തത് കൊണ്ടല്ല, മറിച്ച് أكثرهم للحق كارهون എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.